Breaking News
ദൈവം നിശബ്ദ സാക്ഷിയല്ല എറണാകുളം അങ്കമാലി അതിരൂപത സ്വന്തന്ത്രമാകണം മാർപ്പാപ്പയെയും ചതിച്ച് കൽദായലോബി എറണാകുളം പിടിക്കാൻ കേരള സഭയ്ക്ക് തീയിടുന്ന തട്ടിൽ ശ്രേഷ്ഠമെത്രാപ്പോലീത്ത എറണാകുളം അങ്കമാലി അതിരൂപതയെ സ്വതന്ത്രകത്തോലിക്ക സഭയായി ഉയർത്തണമെന്ന് വൈദികയോഗം രണ്ടാം വത്തിക്കാൻ കൗൺസിലും സീറോ മലബാർ സിനഡും അനുസരണവും ജനാഭിമുഖ കുർബ്ബാന അനുവദിക്കണം; എറണാകുളം ബിഷപ്പ് ഹൗസിനു മുന്നിൽ വിശ്വാസികളുടെ ധർണ്ണ ആരാധനയും അനുഭവങ്ങളും ഗാസയിലേക്ക് സാന്ത്വനവുമായി ജെറുസലേം ലത്തീന്‍ പാത്രിയാര്‍ക്കീസ്! സകല മരിച്ചവരുടെയും ഓർമ്മ നവംബർ 2 നു എന്തുകൊണ്ട് സീറോ മലബാർ സഭയിൽ ആചരിക്കുന്നു ഇരിഞ്ഞാലക്കുട രൂപതക്ക് ആവശ്യം ജനാഭിമുഖ കുർബാന മാത്രം : ഇരിഞ്ഞാലക്കുട രൂപത വൈദികർ സീറോ മലബാർ സിനഡ്‌ പിതാക്കന്മാര്‍ക്കു വിന്‍സെന്‍ഷ്യന്‍ ധ്യാനഗുരുവിന്‍റെ നിവേദനം സീറോമലബാർ ലിറ്റർജി തീരുമാനത്തിൽ വത്തിക്കാൻ ക്രിയാത്മകമായി ഇടപെടുന്നു ദയറാ പഠനങ്ങളിലെ അബദ്ധ സിദ്ധാന്തങ്ങൾ

സകല മരിച്ചവരുടെയും ഓർമ്മ നവംബർ 2 നു എന്തുകൊണ്ട് സീറോ മലബാർ സഭയിൽ ആചരിക്കുന്നു

സീറോ മലബാർ സഭ ലിറ്റർജി കമ്മീഷൻ പ്രസിദ്ധീകരിച്ചിരിക്കുന്ന പഞ്ചാംഗത്തിൽ (2020-2021, പേജ് 4) കൊടുത്തിരിക്കുന്ന പ്രാരംഭ വിശദീകരണത്തിൽ നമ്പർ 8 ൽ പറഞ്ഞിരിക്കുന്നത് സകല മരിച്ചവരുടെയും ഓർമ്മ ദനഹാക്കാലത്തിലെ അവസാന വെള്ളിയാഴ്ച്ചയോ നവംബർ രണ്ടാം തിയതിയോ ആചരിക്കാവുന്നതാണ് എന്നാണ്.

 *സകല മരിച്ചവരുടെയും ഓർമ്മ നവംബർ 2 നു എന്തുകൊണ്ട്  സീറോ മലബാർ സഭയിൽ  ആചരിക്കുന്നു.*
 
"സീറോമലബാർസഭ ഈശോയുടെ രക്ഷണീയ കർമ്മത്തെ ധ്യാനിക്കുന്ന വിവിധ ആരാധനാക്രമ കാലങ്ങളെ (temporal cycle) കേന്ദ്രീകരിച്ചു മുന്നേറുന്നു. (ഉദാ: മംഗലവാർത്തക്കാലം). ഈശോയുടെ രക്ഷാകര കർമ്മങ്ങളോട് ബന്ധപ്പെടുത്തിയാണ് സീറോമലബാർ സഭയിൽ ഏറ്റവും പ്രധാനപ്പെട്ട തിരുനാളുകൾ ആചരിക്കുന്നത്. അതുകൊണ്ടു മലബാർ സഭ ദനഹാക്കാലത്തെ അവസാനത്തെ വെള്ളിയാഴ്ച്ച സകല മരിച്ചവരുടെയും തിരുനാൾ കൊണ്ടാടുന്നു" എന്ന ഒരു പ്രസ്താവന  കാണുകയുണ്ടായി.   ഈ പ്രസ്താവനയിൽ ഏറ്റവും അവസാനത്തെ, വാക്യത്തോടാണ് അഭിപ്രായ വ്യത്യാസം. ഈശോയുടെ രക്ഷാകര കർമ്മങ്ങളോട് ബന്ധപെടുത്തിയും ആരാധനക്രമ കാലങ്ങളെ കേന്ദ്രീകരിച്ചുമാണ് സീറോ മലബാർ സഭ വിശ്വാസം ആഘോഷിക്കുന്നതെങ്കിൽ മരിച്ചവരുടെ ഓർമ്മ നവംബർ മാസം ആചരിക്കുന്നതിന്റെ  ദൈവശാസ്ത്രപരവും ആരാധനക്രമപരവും അർത്ഥസമ്പുഷ്ടവുമായ കാരണങ്ങൾ സീറോമലബാർസഭയുടെ പഞ്ചാംഗം വായിച്ചാൽ ലഭിക്കുന്നതാണ്. സീറോ മലബാർ സഭ ലിറ്റർജി  കമ്മീഷൻ പ്രസിദ്ധീകരിച്ചിരിക്കുന്ന പഞ്ചാംഗത്തിൽ (2020-2021, പേജ് 4) കൊടുത്തിരിക്കുന്ന പ്രാരംഭ വിശദീകരണത്തിൽ നമ്പർ 8 ൽ പറഞ്ഞിരിക്കുന്നത് സകല മരിച്ചവരുടെയും ഓർമ്മ ദനഹാക്കാലത്തിലെ അവസാന വെള്ളിയാഴ്ച്ചയോ നവംബർ രണ്ടാം തിയതിയോ ആചരിക്കാവുന്നതാണ് എന്നാണ്.
 
സീറോ മലബാർ സഭയുടെ ആരാധനക്രമ കലണ്ടർ അനുസരിച്ചു ഏലിയാ-സ്ലീവാ-മൂശകാലങ്ങൾക്കു ശേഷവും പള്ളിക്കൂദാശക്കാലം തുടങ്ങുന്നതിനോട്  ചേർന്നും സകല മരിച്ചവരുടെയും ഓർമ്മ ആചരിക്കുന്നത് എന്തുകൊണ്ടും ആരാധനക്രമ കാലങ്ങളോട് നീതി പുലർത്തുന്നതാണ്. ഏലിയാ-സ്ലീവാ-മൂശക്കാലങ്ങൾ കുരിശിന്റെ വിജയവും കർത്താവിൻറെ രണ്ടാമത്തെ ആഗമനത്തെയുമാണ് സൂചിപ്പിക്കുന്നത്. കുരിശിന്റെ ശക്തിയും വിജയവും ഈ കാലത്തിൽ നാം പ്രത്യേകമായി അനുസ്മരിക്കുന്നുണ്ട്. കുരിശ്  ഈശോയുടെ മരണത്തെയും വിജയം ഉയിർപ്പിനെയുമാണല്ലോ സൂചിപ്പിക്കുന്നത്. പൗലോസ്ശ്ലീഹ പറയുന്നതുപോലെ "യേശുവിന്റെ മരണത്തിനു സദൃശമായ മരണത്തിൽ നിങ്ങൾ പങ്കാളികളായൽ, അവൻറെ ഉയിർപ്പിലും നിങ്ങൾ പങ്കാളികളാകും". കൂടാതെ ഈ കാലത്താണ്  ലോകാവസാനം, മരണം, അവസാനവിധി എന്നിവയെക്കുറിച്ചു പ്രധാനമായും നമ്മൾ ധ്യാനിക്കുന്നത്. (സീറോ മലബാർ പഞ്ചാംഗം, 2020 -2021, പേജ് 79) സീറോ മലബാർ സഭയുടെ ആരാധനക്രമമനുസരിച്ച്  മരണത്തെക്കുറിച്ചും അവസാനവിധിയെക്കുറിച്ചുമുള്ള വായനകൾക്കും ധ്യാനത്തിനും ശേഷം സകല മരിച്ചവരുടെയും ഓർമ്മ ആചരിക്കുന്നത്  എത്രയോ അർത്ഥവത്താണ്.
 
സ്ലീവാ വഴി മിശിഹാ പറുദീസായിലേക്കു വഴികാട്ടി തന്നുകൊണ്ടു മർത്യകുലത്തെ രക്ഷിച്ചിരിക്കുന്നു. നമ്മുടെ മരിച്ചുപോയ പൂർവികർ മിശിഹായുടെ വഴിയിലൂടെ നടന്നു പറുദീസായിലേക്കു പ്രവേശിച്ചതിനെ അനുസ്മരിക്കാൻ പറ്റിയ സമയവുമാണ് ഏലിയ-സ്ലീവാ-മൂശാ കാലത്തിൻറെ അവസാന ദിവസങ്ങൾ. കൂടാതെ യുഗാന്തത്തിൽ സഭ തന്റെ മക്കളോടൊപ്പം സ്വർഗ്ഗീയ ജറുസലേമാകുന്ന മണവറയിൽ തൻറെ വരനെ കണ്ടുമുട്ടുന്ന ധ്യാനമാണ് പള്ളിക്കൂദാശാ കാലത്തു നാം അനുസ്മരിക്കുന്നത്. സഭാ മക്കളെ കാത്തിരിക്കുന്ന നിത്യസൗഭാഗ്യത്തിൻറെ മുന്നാസ്വാദനം നൽകുന്ന കാലഘട്ടമാണ് പള്ളിക്കൂദാശക്കാലം (സീറോ മലബാർ പഞ്ചാംഗം, 2020 -2021, പേജ്, 94). മിശിഹായുടെ മനുഷ്യാവതാര രഹസ്യത്തിൽ പങ്കുചേർന്നു കൊണ്ട് ദൈവജനം ആരംഭിക്കുന്ന വിശ്വാസ തീർഥാടനം ഒരു വ്യക്തിയുടെ മരണത്തോടെ സ്വർഗീയ മഹത്വത്തിൽ പൂർത്തിയാകും.
 
 
സഭാ സമൂഹം പുത്രനാൽ പിതാവിന് സമർപ്പിക്കപ്പെടുന്നത് അവസാനവിധിക്കു ശേഷമാണെന്നും ഈകാലം അനുസ്മരിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സകല മരിച്ചവരുടെയും ഓർമ്മ ആചരിച്ചുകൊണ്ടു പള്ളിക്കൂദാശക്കാലം സീറോമലബാർസഭയിൽ ആരംഭിക്കുമ്പോൾ സഭാ മക്കളെയെല്ലാം സ്വർഗോന്മുഖമായി ജീവിക്കാൻ സഭാ മാതാവ്  ക്ഷണിക്കുക കൂടി ചെയ്യുന്നു. ഈശോയുടെ രക്ഷണീയ കർമ്മത്തെ അനുസരിച്ചു സീറോ മലബാർ സഭ മുന്നേറുമ്പോൾ നവംമ്പർ ആരംഭത്തിൽ സകല മരിച്ചവരുടെയും ഓർമ്മ ആചരിക്കുന്നതാണ് ഏറ്റവും ഉചിതം. സീറോമലബാർ സഭയുടെ ആരാധനക്രമ ദൈവശാസ്ത്രം വളരുന്നതനുസരിച്ചു മാറ്റങ്ങൾ ഉൾക്കൊള്ളാൻ സാധിക്കാത്തതു കൊണ്ടാകാം നവംബർ 2 നു മരിച്ചവരുടെ ഓർമ്മ സീറോ മലബാർ സഭ ആചരിക്കുന്നത് ചിലർക്ക് ദഹിക്കാത്തത് അല്ലെങ്കിൽ ദഹിക്കാൻ ബുദ്ധിമുട്ടുള്ളത്. സീറോ മലബാർ സഭയുടെ ആരാധനക്രമകാലങ്ങളനുസരിച്ചും (temporal cycle) ആ കാലങ്ങളിലുള്ള വായനകളും ധ്യാനവും അനുസരിച്ചും നവംബർ ആരംഭമാണ് ദൈവശാസ്ത്രപരമായി മരിച്ചവരുടെ ഓർമ്മ ആചരിക്കാൻ ഏറ്റവും സ്വീകാര്യമായ  സമയം.

Author : Dr ഫാ. ജോയ്‌സ് കൈതക്കോട്ടിൽ

Related posts

0 comments

Please login to leave a comment. click here to Login